കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറേനിയൻ ചരക്കുകപ്പൽ മുങ്ങി; കണ്ണൂർ സ്വദേശിയുൾപ്പടെ ആറുപേർ മരിച്ചു


കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ ഇറേനിയൻ ചരക്കുകപ്പൽ മുങ്ങി കണ്ണൂർ സ്വദേശിയുൾപ്പടെ ആറുപേർ മരിച്ചു. കണ്ണൂർ ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ അമൽ (26), തൃശൂർ ഒളരിക്കര വേലക്കേത്ത് വീട്ടിൽ അനീഷ് ഹരിദാസ് (26) എന്നിവരാണു മരിച്ച മലയാളികൾ. മരിച്ച മറ്റുള്ളവരെല്ലാം ഇറാൻ സ്വദേശികളാണ്.

“അറബക്തർ വൺ” എന്ന കപ്പലാണ് കഴിഞ്ഞ ഞായറാഴ്ച കുവൈറ്റ് തീരത്തിനു സമീപം മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ആറു ജീവനക്കാരും മരിച്ചതായാണു വിവരം. ഇറാൻ, കുവൈറ്റ് നാവികസേന സംയുക്തമായി നടത്തിയ തെരച്ചിലിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് ഇറാൻ മാരിടൈം നാവിഗേഷൻ അതോറിറ്റി അറിയിച്ചു.

കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്നു സ്ഥിരീകരിക്കാൻ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യൻ എംബസി അധികൃതർ അമലിൻറെ അമ്മ ഉഷയെ വിളിച്ചപ്പോഴാണു സംഭവം നാട്ടിൽ അറിയുന്നത്.