ഇന്റർനെറ്റ് വേ​ഗത പറക്കും; മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു


ഡൽഹി: രാജ്യത്തെ ഇൻറർനെറ്റ് കണക്റ്റിവിറ്റിയുടെ വേഗത ഉടനുയരും. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതോടെ നാലുമടങ്ങ് ഇൻറർനെറ്റ് കപ്പാസിറ്റി ഉയരും എന്നാണ് പ്രതീക്ഷ. ഇൻറർനെറ്റ് വേഗവും വർധിക്കും.

മൂന്ന് പുതിയ സമുദ്രാന്തർ വാർത്താവിനിമയ കേബിൾ പദ്ധതികൾ വികസനപാതയിലാണ്. 2ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണിവ. സമുദ്രത്തിൻറെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബർ ശ്യംഖലയെയാണ് സബ്‌മറൈൻ കേബിൾ (സമുദ്രാന്തർ കേബിൾ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയർന്ന വേഗത്തിലുള്ള ഇൻറർനെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്. ഇത്തരം ഹൈ-കപ്പാസിറ്റി ഫൈബർ ശ്യംഖയിലൂടെ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കടൽമാർഗം ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന 2ആഫ്രിക്ക കേബിൾ സിസ്റ്റം ലോകത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രാന്തർ വാർത്താവിനിമയ കേബിൾ ശൃംഖലകളിലൊന്നാണ്.

ഇക്കണോമിക്സ് ടൈംസാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ പുതിയ ഉയരങ്ങൾ താണ്ടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇവ ഒക്ടോബറിനും 2025 മാർച്ചിനും മധ്യേ പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷ. നിലവിലുള്ള സമുദ്രാന്തർ വാർത്താവിനിമയ കേബിളുകളുടെ കപ്പാസിറ്റി നാലുമടങ്ങ് കൂട്ടുകയാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് രാജ്യത്ത് പുരോഗമിക്കുന്ന 5ജി വിന്യാസത്തിനും സഹായകമാകും.