വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കം; താമരശ്ശേരിയിൽ യുവതിയുടെ നേതൃത്വത്തിൽ 20 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു, 4 പേർക്ക് പരിക്ക്, 7 പേർ പോലീസ് കസ്റ്റഡിയിൽ


താമരശ്ശേരി: വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ഒരു സംഘം ആക്രമണം നടത്തി. വീട്ടുടമ ഉള്‍പ്പെടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. വാഹനവില്‍പന യുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.

ഈ സംഘത്തില്‍ ഒരു യുവതിയു മുണ്ടായിരുന്നു. യുവതിയുടെ കാർ ഇവരറിയാതെ ഭർത്താവ് അഷ്റഫിന് വിറ്റുവെന്നാണ് പറയുന്നത്. അഷ്റഫ് അഡ്വാൻസ് നല്‍കിയിരുന്നു. എന്നാല്‍ രജിസ്ട്രേഷൻ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം അറിഞ്ഞ യുവതി ആളുകളുമായി വീട്ടിലേക്ക് എത്തുകയും അഷ്റഫുമായി തർക്കത്തിലേർപ്പെടുകയും അഷ്റഫിനെയും കുടുംബത്തെയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

വീട്ടുടമ അഷ്‌റഫ്‌, അമ്മ കുഞ്ഞാമിന, ഭാര്യ ബുഷ്‌റ, മകൻ റയാൻ എന്നിവരാണ് ഇപ്പോള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാലും വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.