പുറമേരിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് കാലിന് പരിക്ക്‌


നാദാപുരം: പുറമേരിയില്‍ തെരുവുനായയുടെ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നായയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ യുവാവിന്റെ കാലിന് പരിക്കേറ്റു. കുന്നുമ്മല്‍ ആദിത്ത് (9), വെള്ളൂരിലെ പുത്തന്‍പൊയിലില്‍ സുനില്‍ (43), പുറമേരിയിലെ ഹോട്ടല്‍ തൊഴിലാളി എടച്ചേരി നോര്‍ത്തിലെ ചുണ്ടയില്‍ താഴകുനി രാജന്‍ (58), പുറമേരിയിലെ താരത്ത് നാരായണന്‍ (60) എന്നിവര്‍ക്കാണ് കടിയേറ്റത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പുറമേരി ടൗണിലെത്തിയവരെയും വെള്ളൂര്‍ റോഡിലുള്ളവരെയുമാണ് നായ അക്രമിച്ചത്. നാലുപേര്‍ക്കും കാലിനാണ് കടിയേറ്റത്. അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്തിനെ നായ പിന്നാലെ ഓടി മാന്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം നാദാപുരം ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

നായയുടെ അക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടുന്നതിനിടെയാണ് പുറമേരി കണ്ടോത്തുമ്മല്‍ സുജിത്തിന്റെ (40) കാലിന് സാരമായി പരിക്കേറ്റത്. ഇയാള്‍ വടകരയിലെ ആശുപത്രിയില്‍ ചികിത്സ തേടി. നായ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും നായകളെയും അക്രമിച്ചതായി സംശയമുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

Description: in purameri Five people injured by stray dog