പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതി റിമാൻഡിൽ
വടകര: പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ പ്രതി റിമാൻഡിൽ. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയും ബിരുദ വ്ദ്യാർത്ഥിയുമായ മുഹമ്മദ് ഇസ്മയിലാണ് റിമാൻഡിലായത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
കേസിൽ പ്ലസ്ടു വിദ്യാര്‍ഥിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല പഠനം നടത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിലാണ് ഹാജരാക്കുക. വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രക്ഷിതാകള്‍ക്ക് നോട്ടീസ് നല്‍കും. കുട്ടിയുടെ ഹയർസെക്കണ്ടറി രജിസ്ട്രേഷന്‍ റദ്ദാക്കുന്ന നടപടികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും.

ശനിയാഴ്ച്ച നാദാപുരം ആര്‍ എ എസി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥിയെ കണ്ട ഇന്‍വിജിലറേറ്റര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. ആള്‍മാറാട്ടം കണ്ടെത്തിയ അധ്യാപകന്‍ ഉടനെ പ്രധാന അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു.
പ്രധാന അധ്യാപകന്‍റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് മുഹമദ് ഇസ്മെയിലിനെ അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയും മുഹമദ് ഇസ്മെയിലും കടമേരിയിലെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. ഒരു ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. നാദാപുരം എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.