കാഴ്ചയുടെ പറുദീസ തീര്‍ക്കുന്നിടം അതാണ് ഒറ്റവാക്കില്‍ ഹിമവല്‍ ഗോപാലസ്വാമി ബേട്ട്; വയനാട്ടിലൂടെയുള്ള യാത്രാനുഭവം പങ്കുവെച്ച് ഫൈസല്‍ പൊയില്‍ക്കാവ്



വീ
ണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കര്‍ണ്ണാടക ബന്ദിപൂര്‍ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലെ ഹിമവല്‍ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോള്‍ അതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാര്‍ ഹെയര്‍ പിന്‍ വളവുകള്‍ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല കാറ്റടിക്കുന്നു. നാലാം ഹെയര്‍പിന്‍ കയറിയത് മുതല്‍ റോഡിനിരുവശവും നിര നിരയായി വാനരപ്പട. കുഞ്ഞിനെ മാറോടടുക്കി പിടിച്ചു കൊണ്ട് മരച്ചില്ലകളില്‍ ഉഞ്ഞാലാടുന്ന തള്ള കുരങ്ങുകള്‍. മക്കളെ വളര്‍ത്തിയതിന്റെ കണക്കു പറയുന്നവര്‍ മാതൃത്വം എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം.

കാഴ്ചകള്‍ ഇരുവശവും ഓടി മറയുന്നുണ്ട്. കാഴ്ചകള്‍ കാണാന്‍ രണ്ട് കണ്ണുകള്‍ മതിയാവാത്തത് പോലെ. കോട പുതച്ച മലനിരകള്‍ വ്യൂ പോയിന്റില്‍ നിന്നും എത്ര കണ്ടു നിന്നാലും മതിയാവില്ല.

കേരളത്തിലേക്ക് പൂക്കള്‍ കയറ്റി വരുന്ന പിക്കപ്പുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി ചുരമിറങ്ങുന്നു. ഞങ്ങളുടെ യാത്രയും പൂപ്പാടം കാണാനാണ്. കേരളത്തില്‍ മലയാളിക്ക് ഓണ പൂക്കളം തീര്‍ക്കാന്‍ ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍ കനിയണം.

ഇപ്പോള്‍ സമയം 9 മണി. ചെറിയ വിശപ്പ് ഉണ്ട്. കല്‍പ്പറ്റ കഴിഞ്ഞു വണ്ടി മെല്ലെ ഓരം ചേര്‍ന്ന് നിര്‍ത്തി. പെട്രോള്‍ പമ്പിനരികില്‍ കണ്ട ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാവാം ഇനി യാത്ര.

ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടം കണ്ട് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ഏറ്റവും ഉയരം കൂടിയ കുന്നിന്‍ മുകളിലെ ഗോപാല്‍ സ്വാമിപ്പേട്ട് ടെമ്പിള്‍ ഒന്നു കാണണം അതാണ് പ്ലാന്‍. ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്ന വഴികളിലൂടെ യാത്ര. മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര നമുക്ക് ഒരു പുതുജീവന്‍ നല്‍കും. കാറില്‍ അതുവരെ പാടി കൊണ്ടിരുന്ന കുമാര്‍ സാനുവിന്റെ പാട്ട് നിര്‍ത്തി. കാറിന്റെ ഗ്ലാസ്സ് പാതി തുറന്നു. കാടിന്റെ സംഗീതത്തിനായി കാതോര്‍ത്തു. കാടിന്റെ വന്യത എന്നും വശ്യമനോഹരമാണ്. നമുക്ക് അതാസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില്‍.

ഇടക്കിടെ വരുന്ന ഹമ്പുകള്‍ ഡ്രൈവിങ്ങിനെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിന് വേണ്ടിയാണ് ഇതൊക്കെ എന്ന തിരിച്ചറിവ് ഞങ്ങളെ ജാഗ്രതയോടെ വണ്ടിയോടിക്കാന്‍ പ്രേരിപ്പിച്ചു.

കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക പോലീസിന്റെ വാഹന പരിശോധന. നല്ല മാന്യമായ ഇടപ്പെടല്‍. ഇനി ഗുണ്ടല്‍പ്പേട്ടിലേക്ക് 15 കി.മീ അവിടെ നിന്ന് സ്വാമി ബേട്ടിലേക്ക് ഒരു അരമണിക്കൂര്‍ യാത്ര. ഗൂഗിള്‍ എന്നും നല്ലൊരു വഴികാട്ടിയാണ്.

റോഡിനിരുവശവും കൃഷി നിലങ്ങളാണ്. കാബേജും വെളുത്തുള്ളിയും മുത്താറിയും…

കുറച്ച് കഴിഞ്ഞപ്പോള്‍ സൂര്യകാന്തിപ്പാടങ്ങള്‍ പിന്നെ ചെണ്ടുമല്ലി. അതിനിടയിലെ വില്ലേജുകള്‍.

ഞങ്ങള്‍ കാറു നിര്‍ത്തി മതിയാവോളം പൂപ്പാടം നോക്കി നിന്നു. ഈ പൂപ്പാടം തീര്‍ക്കുന്ന മനഷ്യാധ്യാനം മഹത്തരം തന്നെ.. വിശാലമായ പാടങ്ങള്‍ക്ക് അതിരിട്ടു നില്‍ക്കുന്ന പുളിമരങ്ങള്‍. പൂ പറിച്ചു ചാക്കിലാക്കുന്ന കര്‍ഷകര്‍ .. കാണാന്‍ കൊതിച്ചത് ഒക്കെ ഇവിടെയുണ്ട്.

ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. വീതി കുറഞ്ഞ വില്ലേജ് റോഡിലൂടെയുള്ള യാത്ര എന്ത് മനോഹരം. കാഴ്ചയില്‍ മുങ്ങിപ്പോയ ഞങ്ങള്‍ എപ്പോഴോ ഗൂഗിള്‍ പറഞ്ഞത് കേള്‍ക്കാതെ വണ്ടി കുറച്ച് മുന്നോട്ട് ഓടിച്ചു പോയിരിക്കുന്നു.

വീണ്ടും 6 കി.മീ. എന്ന് ഗൂഗിള്‍ പറഞ്ഞപ്പോള്‍ വഴി തെറ്റിയ കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി.

ഞങ്ങള്‍ അടുത്ത് കണ്ട കടയ്ക്കു മുമ്പില്‍ കാര്‍ നിര്‍ത്തി അറിയുന്ന കന്നഡയില്‍ ഗോപാല്‍ സ്വാമി ബേട്ടിലേക്ക് വഴി ചോദിച്ചു.

‘ജാസ്തി മാത്താട് ബേട ‘ (അധികം പറയണ്ട) എല്ലാം മനസ്സിലായെന്ന മട്ടില്‍ കടക്കാരന്‍ വണ്ടി ഒരു കി.മീ പിന്നോട്ടേക്ക് തന്നെ പോകാന്‍ പറഞ്ഞു.

അവരോട് നന്ദി പറഞ്ഞു വണ്ടി വന്ന വഴിക്ക് തന്നെ തിരിച്ചു വിട്ടു .

ഗോപാല്‍ സ്വാമി ബേട്ടിലേക്ക് ഇനിയുള്ള യാത്ര ബസ്സ് വഴിയാണ്. കേരളത്തില്‍ KSRTC യുടെ ശവമടക്ക് നടക്കുമ്പോള്‍ അവിടെ കര്‍ണ്ണാടക ബസ്സ് ട്രാന്‍സ്‌പ്പോര്‍ട്ട് ലാഭമുണ്ടാക്കേണ്ടത് എങ്ങിനെയെന്ന് കാട്ടി തരുന്നു. ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ് 30 രൂപയാണ്. ടിക്കറ്റെടുത്ത് ബസ്സില്‍ കയറി യാത്ര തുടര്‍ന്നു.

സെക്കന്റ് ഗിയറില്‍ ബസ്സ് കുത്തനെയുള്ള കയറ്റം കയറുകയാണ്. ചെറുതായി പേടിയുണ്ടെങ്കിലും പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. ചുറ്റും ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റാണ്. ആനയും കടുവയും മാനും കരടിയും ഉള്ള കാട്.

ബസ്സിറങ്ങി ആളുകള്‍ അമ്പലത്തിലേക്ക് കയറാന്‍ തിരക്ക് കൂട്ടി.

ഇത്രയും മനോഹരമായ ഒരിടം അടുത്തൊന്നും കണ്ടിട്ടില്ല. കാഴ്ചയുടെ പറുദീസ തീര്‍ക്കുന്നിടം അതാണ് ഒറ്റവാക്കില്‍ ഹിമവല്‍ ഗോപാലസ്വാമി ബേട്ട്.
കാഴ്ചകള്‍ ഇനിയും പറയാന്‍ ഒരു പാടുണ്ട്. ബാക്കി പിന്നീട് ഒരിക്കല്‍ പറയാം.