‘ഹില്ലി അക്വ’യുടെ ഉത്തര കേരളത്തിലെ ആദ്യ പ്ലാന്റ് ചക്കിട്ടപ്പാറയിൽ; ഒരുദിവസം ഉപയോഗപ്പെടുത്തുക രണ്ടുലക്ഷം ലിറ്റർ വെള്ളം


പേരാമ്പ്ര: സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ ‘ഹില്ലി അക്വ’ കുപ്പിവെള്ള പ്ളാന്റ് ചക്കിട്ടപ്പാറയിൽ വരുന്നു. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്നുള്ള ജപ്പാൻ കുടിവെള്ളപദ്ധതിയിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. വടക്കൻ ജില്ലകളിലായിരിക്കും ഈ കുപ്പിവെള്ളം വിതരണത്തിനെത്തിക്കുക.

‘ഹില്ലി അക്വ’യ്ക്ക് തൊടുപുഴയിലും അരുവിക്കരയിലുമാണ് പ്ളാന്റുകളുള്ളത്. ഉത്തരകേരളത്തിലെ ആദ്യ പ്ളാന്റാണ് ചക്കിട്ടപ്പാറയിൽ വരുന്നത്. പെരുവണ്ണാമൂഴിക്ക് സമീപം ആറായിരം ചതുരശ്രയടി സ്ഥലത്തായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. കെട്ടിടവും സ്ഥലവും 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പദ്ധതി നടത്തുന്നത്. രണ്ടുലക്ഷം ലിറ്റർ വെള്ളമായിരിക്കും ഒരു ദിവസം ഉപയോഗപ്പെടുത്തുക.

20 ലിറ്റർ, അഞ്ച് ലിറ്റർ, രണ്ട് ലിറ്റർ, ഒരു ലിറ്റർ, അരലിറ്റർ എന്നിങ്ങനെ കുപ്പികളിൽ ലഭ്യമാകും. സ്വന്തമായി ജലഗുണനിലവാരം പരിശോധിക്കുന്നതിന് പ്രത്യേകം ലബോറട്ടറിയും മൈക്രോ ബയോളജിസ്റ്റും കെമിക്കൽ അനലിസ്റ്റും ഇവിടെയുണ്ടാവും. ഒൻപതുമാസത്തിനകം പദ്ധതി കമ്മിഷൻചെയ്യും. ചക്കിട്ടപ്പാറയ്ക്ക് പുറമേ കൊച്ചിയിലും പ്ലാന്റ് നിർമിക്കാൻ പദ്ധതിയുണ്ട്.