ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത, പറ്റുമായിരുന്നെങ്കിൽ തിമിംഗലത്തെയും പിടിച്ചുകൊണ്ടുവരുമായിരുന്നു; ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി


കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ നവംബർ നാലിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ആനയുടമകൾ, സന്നദ്ധ സംഘടനകൾ, ക്ഷേത്ര കമ്മിറ്റികൾ തുടങ്ങിയവർക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ അതിനു മുൻപ് അറിയിക്കാം. നാലിന് മാർഗനിർദേശങ്ങളുടെ കരട് തയാറാക്കുമെന്നും കോടതി വ്യക്തമാക്കി.

ഉത്സവകാലം വരുന്നതിനാൽ ആനകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി വേണം. ഉത്സവങ്ങൾക്കിടെ ആനകൾക്ക് മതിയായ വിശ്രമ സമയം നൽകണം. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ സമയ നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നളളിക്കുന്നത്. ആനകൾക്കു കൃത്യമായി ഭക്ഷണം നൽകണം. ലക്ഷങ്ങൾ ചെലവഴിക്കുന്നവർ അതിനുള്ള സൗകര്യങ്ങളും അത്തരത്തിൽ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.