കാലവര്‍ഷം ശക്തിപ്പെട്ടു; കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോയും നാളെ ഓറഞ്ചും അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശകതിപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനു പുറമേ ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്തു വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച്ച യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച്ച ഓറഞ്ച് അലര്‍ട്ടുമാണ്.

കോഴിക്കോടിന് പുറമെ ഇന്ന് 11 ജില്ലകളില്‍ കൂടി മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേസവാസികളും മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ചൊവ്വാഴ്ച്ച രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 45 സെ.മീനും 55സെ.മീനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.