ഓണാവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിത ബൈക്കപടം ജീവനെടുത്തു; അരൂരിലെ രതീഷിന്റെ മരണം വിശ്വസിക്കാനാകാതെ നാട്


ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്ക്കാരം അല്പ സമയത്തിനുള്ളിൽ നടക്കും. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ് മരിച്ചത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ രാവിലെയാണ് രതീഷിനെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്.

രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റിരുന്നു. രാവിലെ ആറുമണിയോടെ ഇത് വഴി നടക്കാനിറങ്ങിയവരാണ് അപകടത്തിൽപെട്ട ബൈക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് സമീപം രതീഷ് പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

വിദേശത്തായിരുന്ന രതീഷ് ഓണത്തിന് മുന്നോടിയായാണ് നാട്ടിലെത്തിയത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷിച്ച് തീരുന്നതിനു മുൻപേ രതീഷിനെ മരണം കൊണ്ടുപോയത് അരൂർ നിവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. നിരവധി പേരാണ് രതീഷിന് അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ അരൂരിലെ വീട്ടിലെത്തുന്നത്.