നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന നിലപാട് ; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി സർക്കാർ റദ്ദാക്കി


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഓണററി പദവി സർക്കാർ താൽക്കാലികമായി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് നടപടി. വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് നടപടി.

ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പഞ്ചായത്ത് പ്രസിഡന്റിന് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി സര്‍ക്കാര്‍ നൽകിയത്.

കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്തത്. ചക്കിട്ടപ്പായില്‍ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പഞ്ചായത്ത് നിർബന്ധിക്കപ്പെട്ടതെന്ന് കെ.സുനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകർ ഏറെയുളള പഞ്ചായത്തില്‍ കാട്ടുപന്നി, കുരങ്ങന്‍, ആന, തുടങ്ങിയ വന്യമൃങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയും കാർഷിക ഉല്പന്നങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമാണ്.