ജോഷിമഠില്‍ വാഹനാപകടത്തില്‍ മരിച്ച ഫാ. മെല്‍ബിന്റെ സംസ്‌കാരം ഇന്ന്; കണ്ണീരും പ്രാര്‍ത്ഥനയുമായി ചക്കിട്ടപ്പാറയും



പേരാമ്പ്ര: ജോഷിമഠില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍ബിന്‍ പി. അബ്രാഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു രാവിലെ ഒമ്പതിനു ബിജ്‌നോര്‍ രൂപതാ ആസ്ഥാനത്തെ സെന്റ് ജോസഫ് കത്തീഡലില്‍ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലായ പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിക്കും. സംസ്‌കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമായി 12 പേര്‍ ഇവിടെ എത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു ഋഷികേശ് എയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഫാ. മെല്‍വിന്റെ ഭൗതികശരീരം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ബിജ്‌നോര്‍ കോട്ദ്വാറിലെ രൂപതാ ആസ്ഥാനത്തെ സെന്റ് ജോസഫ് കത്തിഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചു.

]mid2]

മാതൃസഹോദരീപുത്രനും താമരശേരി രൂപതയിലെ വൈദികനുമായ ഫാ. ഫിലിപ്പ് ചക്കും മുട്ടില്‍ അടക്കം നിരവധി പുരോഹിതരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥന (ഒപ്പീസ്) നടത്തിക്കൊണ്ടിരിക്കുകയാണ്.

സംസ്‌കാരച്ചടങ്ങുകളുടെ ലൈവ് സംപ്രേഷണം വലിയ സ്‌ക്രീനില്‍ കാണാന്‍ ചക്കിട്ടപാറയിലെ അച്ചന്റെ വീട്ടില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദുരന്തമേഖലയായ ജോഷിമഠില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുന്നോടെയുണ്ടായ വാഹനാപകടത്തിലാണു ഫാ. മെല്‍വിന്‍ മരിച്ചത്. അദ്ദേഹം ഓടിച്ചിരുന്ന വാഹനം മഞ്ഞുപാളിയില്‍ തെന്നി നിയന്ത്രണം വിട്ട് അഞ്ഞൂറ് അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു.

മരണപ്പെട്ട യുവ വൈദികന്‍ മെല്‍ബിന്‍ പി. അബ്രാഹത്തിനു ചക്കിട്ടപാറ ഇടവക ബുധനാഴ്ച പ്രാര്‍ത്ഥനാ പ്രണാമമര്‍പ്പിക്കും. വൈകിട്ട് അഞ്ചിനു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും നടത്തുമെന്നു വികാരി ഫാ.മില്‍ട്ടണ്‍ മുളങ്ങാശേരി അറിയിച്ചു.