ഷെയർ ട്രേഡിങ്ങെന്ന് പറഞ്ഞ് തട്ടിപ്പ്, മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ; വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ


കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടകര സ്വദേശി മുഹമ്മദ് ഷർജിൽ, കോഴിക്കോട് സ്വദേശി മിർഷാദ് എൻ എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കേരള ഹൈക്കോടതി മുൻ ജഡ്ജി ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്.

ഷെയർ ട്രേഡിങ് എന്ന പേരിൽ വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു 90 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.