മൂത്തമകന് രോഗം സ്ഥിരീകരിച്ചു, പിന്നാലെ ഇളയ കുട്ടിയ്ക്കും രോഗലക്ഷണങ്ങള്‍, മാതാപിതാക്കളോടും പരിശോധന നടത്താന്‍ നിര്‍ദേശിച്ചു; കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് മാരക രോഗത്തെക്കുറിച്ചുള്ള ആധിയെന്ന് സംശയം


മലപ്പുറം: മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാരക രോഗത്തെ കുറിച്ചുള്ള പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാരക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ശരീരത്തിന്റെ പേശികളെ ബാധിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന അസുഖമാണ് ഡി.എം.ഡി.

മൂത്ത കുട്ടിയ്ക്ക് അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ ഇളയ കുട്ടിയും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും ജനിതക പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ബ്രാഞ്ചില്‍ നിന്ന് പ്രമോഷനായി കഴിഞ്ഞ ദിവസമാണ് ഷീന കാസര്‍കോട് ബ്രാഞ്ചില്‍ ചുമതലയേറ്റത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂത്ത മകന്‍ ഹരിഗോവിന്ദിന്റെ സ്‌കൂള്‍ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നു. ഇന്ന് കണ്ണൂരിലേക്കു തിരിക്കുമെന്ന് ഷീനയും ഭര്‍ത്താവ് സബീഷും അവരവരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെ അറിയിച്ചിരുന്നു.

എന്നാല്‍ എട്ട് മണിയോടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഇരുവരെയും കിട്ടിയില്ല. പിന്നീടാണ് ബന്ധുക്കള്‍ മലപ്പുറം പൊലീസില്‍ വിവരമറിയിച്ചത്. അര്‍ധരാത്രിയോടെ പൊലീസ് എത്തിയാണ് വീട് തുറന്ന് അകത്തു കടന്നത്. നാലു പേരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഉച്ചയ്ക്ക് 2.30ന് വിട്ടുകിട്ടിയ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ കണ്ണൂര്‍ തളിപ്പറമ്പിലേക്ക് തിരിച്ചു. മുയ്യത്തെ ഷീനയുടെ വീട്ടില്‍ ആദ്യം പൊതുദര്‍ശനം. തുടര്‍ന്ന് രാത്രി തന്നെ സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഇന്ന് രാവിലെ ഒമ്പത് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം.