സംസ്ഥാനത്ത് അഞ്ച് പുതിയ തിയേറ്റര്‍ സമുച്ചയങ്ങള്‍ വരുന്നു; പേരാമ്പ്രയില്‍ നിര്‍മ്മിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി സജി ചെറിയാന്‍


കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അഞ്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റര്‍ സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്.

പേരാമ്പ്രയിലും മലപ്പുറം ജില്ലയിലെ താനൂരിലും തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കായംകുളം മുനിസിപ്പാലിറ്റിയില്‍ മൂന്ന് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കോട്ടയം ജില്ലയില്‍ വൈക്കം മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, തൃശൂര്‍ ജില്ലയില്‍ അളഗപ്പനഗര്‍ പഞ്ചായത്തില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം, കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ രണ്ട് സ്‌ക്രീനുകള്‍ അടങ്ങുന്ന തീയേറ്റര്‍ സമുച്ചയം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള പതിനേഴ് തീയേറ്ററുകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വര്‍ഷം തോറും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. 2024-25 വര്‍ഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് തിരുവനന്തപുരം കലാഭവന്‍ തിയേറ്റര്‍, ചേര്‍ത്തല കൈരളി, ശ്രീ തിയേറ്ററുകള്‍ എന്നിവ നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പുതുതായി നിര്‍മ്മിക്കുന്ന തിയേറ്ററുകളില്‍ കാണികള്‍ക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കുന്ന ലോബികളില്‍ പുസ്തക പ്രദര്‍ശനം, വിപണനം എന്നിവയ്ക്കും സൗകര്യമൊരുക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.