മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്നും കാണാതായെന്ന് അച്ഛന്‍; എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ഡല്‍ഹി സ്വദേശി


കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷഹ്‌റൂഖ് സെയ്ഫി വീട്ടില്‍ നിന്നും തിരിച്ചത് മാര്‍ച്ച് 31നെന്ന് പിതാവ് ഫക്രുദ്ദീന്‍ സെയ്ഫി. ഇയാളുടെ ഷഹീന്‍ ബാഗിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പുറത്ത് വിട്ട പ്രതിയുടെ ചിത്രം ഈ ഷാരൂഖ് സെയ്ഫിയുടേത് തന്നെയാണ് എന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയാണിവര്‍. നോയ്ഡയില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുകയാണ് ഷഹറൂഖ് സെയ്ഫി. ഷഹറൂഖ് സെയ്ഫി കേരളത്തില്‍ പോയിട്ടില്ലെന്നും മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും പിതാവ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പിതാവിന്റെ ഒപ്പം തടി ഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വില്‍ക്കുന്നയാളാണ് 24 കാരനായ ഷാരൂഖ് സെയ്ഫിയെന്നാണ് അച്ഛന്‍ പറഞ്ഞത്.

കാണാതാകുന്നതിനു മുന്‍പ് ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു ഡല്‍ഹി പൊലീസ് ഷഹീന്‍ ബാഗിലെ വസതിയില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമി നോയിഡ സ്വദേശിയെന്ന് സംശയം പൊലീസ് പങ്കുവെച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഫോണിന്റെ IMEA കോഡില്‍ നിന്നാണ് നോയിഡ സ്വദേശിയെന്ന സൂചന ലഭിച്ചത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മഹാരാഷ്ട്ര എ.ടി.എസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്നാമ് ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്ര എ.ടി.എസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഇയാള്‍ മൊഴി നല്‍കി.

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.