വെള്ളമിറങ്ങി, വീടുകളിലേയ്ക്ക് മടങ്ങി കുടുംബങ്ങൾ; ജില്ലയിൽ 18 ക്യാംപുകൾ കൂടി ഒഴിവാക്കി, വടകര താലൂക്കിൽ വീട്ടിലേക്ക് മടങ്ങാനാകാതെ ക്യാമ്പുകളിലുള്ളത് 268 കുടുംബങ്ങൾ


കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് 18 ദുരിതാശ്വാസ ക്യാംപുകൾ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവർ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. നിലവിൽ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്.

വടകര താലൂക്കിൽ രണ്ട് ക്യാംപുകളാണ് ഇന്നലെ ഒഴിവാക്കിയത്. നിലവിൽ 268 കുടുംബങ്ങളിൽ നിന്നുള്ള 778 പേർ എട്ട് ക്യാംപുകളിലുണ്ട്. ഇവരിൽ 562 പേരും വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി ആരംഭിച്ച മൂന്ന് ക്യാംപുകളിലുള്ളവരാണ്.

കോഴിക്കോട് താലൂക്കിലാണ് കൂടുതൽ ക്യാംപുകൾ ഒഴിവാക്കിയത്. ഇവിടത്തെ ക്യാംപുകളുടെ എണ്ണം 13ൽ നിന്ന് നാലായി കുറഞ്ഞു. നിലവിൽ 9 കുടുംബങ്ങളിൽ നിന്നായി 28 പേർ മാത്രമാണ് കോഴിക്കോട് താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 10 ക്യാംപുകളുണ്ടായിരുന്ന കൊയിലാണ്ടിയിൽ നിലവിൽ മൂന്ന് ക്യാംപുകളിലായി 63 കുടുംബങ്ങളിൽ നിന്നുള്ള 195 പേർ കഴിയുന്നുണ്ട്.

അതേസമയം, താമരശ്ശേരി താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാംപ് കൂടി ഇന്നലെ ആരംഭിച്ചു. കിഴക്കോത്ത് വില്ലേജിലെ പാലോറമലയിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് അടിവാരത്തിൽ താമസിക്കുന്ന 13 കുടുംബങ്ങളിൽ നിന്നുള്ള 25 പേരെ സമീപത്തെ പന്നൂർ ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റിയതോടെയാണിത്. നിലവിൽ 11 ക്യാംപുകളിലായി 242 കുടുംബങ്ങളിൽ നിന്നുള്ള 641 പേരാണ് കഴിയുന്നത്.