വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിലെ അധ്യാപകനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി


വടകര: വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ വടകരയിലെ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയിരിക്കുന്നത്.

അധ്യാപകനായ റിബേഷ് രാമകൃഷ്ണൻ സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പരാതി നൽകിയത്. പരാതിയിന്മേൽ വൈകാതെ അനുകൂല മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുൽഖിഫീൽ വടകര ഡോട് ന്യൂസിനോട് പറ‍ഞ്ഞു.

കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എം എൽ പി സ്കൂൾ അധ്യാപകനായ റിബേഷുൾപ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിൻറെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുൾപ്പെടെയുള്ളവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.