വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം


കൊച്ചി: വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വടകര പൊലീസ് ഇൻസ്‌പെക്ടർക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. ഓഗസ്റ്റ് 12-ന് മുൻപ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്.

വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പികെ ഖാസിമിന്റെ മൊബൈൽ ഫോണിൽ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ ഗൂഡാലോചന, വ്യാജ സ്‌ക്രീൻ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് പികെ ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി ഹൈക്കോടതി ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.

വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്ന വാദമാണ് പ്രധാനമായും ഉയർത്തിയത്. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണം. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീൻ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു പി കെ ഖാസിം നൽകിയ ഹർജിയിലെ ആവശ്യം.