തദ്ദേശ വാർഡ് വിഭജനം; ജില്ലയിലെ 1650 പരാതികളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 13, 14 തീയതികളിൽ
കോഴിക്കോട്: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ഡീലിമിറ്റേഷൻ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേർവിചാരണ) ഫെബ്രുവരി 13, 14 തീയതികളിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുക. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിങിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.
മാസ് പെറ്റീഷൻ നൽകിയവരിൽ നിന്ന് ഒരു പ്രതിനിധിക്ക് മാത്രം ഹിയറിംഗിൽ പങ്കെടുക്കാം. അപേക്ഷ സർപ്പിച്ച സമയത്ത് നൽകിയ കൈപ്പറ്റ് രസീത്/ രസീത് നമ്പർ ഹിയറിങിന് വരുന്നവരുടെ കൈവശം ഉണ്ടായിരിക്കണം. ആകെ 1650 പരാതികളാണ് ജില്ലയിൽ നിന്ന് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 13 ന് രാവിലെ 9 മുതൽ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ, കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികൾ കേൾക്കും. രാവിലെ 11 മണി മുതൽ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരാതികളും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള പരാതികളും പരിഗണിക്കും.

ഫെബ്രുവരി 14 ന് രാവിലെ 9 മണി മുതൽ ബാലുശ്ശേരി, പന്തലായനി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും 11 മണി മുതൽ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ ഗ്രാമ പഞ്ചായത്തുകൾ, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ചയ്ക്കു ശേഷം 2 മണി മുതൽ മേലടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികളാണ് പരിഗണിക്കുക.