കാട്ടില്‍ നിന്ന് കൃഷിയിടത്തിലേക്കിറങ്ങി ആനകള്‍; ദുരിതത്തിലായി ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍


പേരാമ്പ്ര: വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടി ചക്കിട്ടപാറയിലെ കര്‍ഷകര്‍. പഞ്ചായത്തില്‍ ചെമ്പനോടയിലെ ആലമ്പാറ കാട്ടിക്കുളം മേഖലയില്‍ കാട്ടാന കൃഷി നശിപ്പിക്കുന്നത്് പതിവാകുന്നു. കുന്നക്കാട്ട് ആല്‍ബിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ ആന പാട്ടഭൂമിയില്‍ കൃഷി ചെയ്ത വാഴകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കാട്ടിക്കുളം ഭാഗത്ത് കാട്ടാന ഇറങ്ങി നാശം വിതച്ചിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തുരത്തിയത്.

ആലമ്പാറയ്ക്ക് പുറമേ പൂഴിത്തോട് മേഖലയിലും കഴിഞ്ഞ ദിവസം ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ മേഖലയിലെ കര്‍ഷകരായ സന്തോഷ് ഇടമണ്ണേല്‍, ചെറിയാന്‍ പന്തപ്ലാക്കല്‍, ഷാജു ഇടമണ്ണേല്‍ തുടങ്ങിയവരുടെ കൃഷിടങ്ങളിലാണ് നാശനഷ്ടം വരുത്തിയത്. നിരന്തരമായി കൃഷിനാശം വരുത്തുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ വനം വകുപ്പ് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷക സമൂഹം ആവശ്യപ്പെടുന്നത്.