പെരുവണ്ണാമൂഴി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം; പകല്‍ സമയങ്ങളിലും കാട്ടാനക്കൂട്ടം റോഡില്‍ ഇറങ്ങി, ആശങ്കയോടെ ജനങ്ങള്‍


പേരാമ്പ്ര: പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡില്‍ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് ഇതിലൂടെയുളള യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ച് കാട്ടാനകളാണ് കൂട്ടമായി റോഡിലൂടെ കടന്ന് പോയത്.

പെരുവണ്ണാമൂഴി മൂത്താട്ട് പുഴയ്ക്ക് സമീപം അമ്പലത്തറയ്ക്കടുത്ത് റോഡിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. രാത്രികാലങ്ങളില്‍ വനമേഖലയില്‍ കാട്ടാനയെത്താറുണ്ടെങ്കിലും പകല്‍സമയത്ത് ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ എത്തുന്നത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരുമാസത്തിനിടെ പെരുവണ്ണാമൂഴി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. വട്ടക്കയം, മുതുകാട് മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയിലെ ചെമ്പനോടയിലും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചിരുന്നു. ചുണ്ടയില്‍ തോമാച്ചന്റെ വാഴ കൃഷികളാണ് നശിപ്പിച്ചു.