വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു; പുതിയ നിരക്കുകൾ നാളെ പ്രഖ്യാപിക്കും


കോഴിക്കോട്: ലൈറ്റും ഫാനും ഒക്കെ ഇട്ടിയിട്ടിറങ്ങി പോകുന്നതിന് മുൻപ് ഇനി രണ്ട വട്ടം ചിന്തിച്ചോളൂ, സസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. വൈദ്യുതി നിരക്ക് 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആലോചന.

അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് വൈദ്യുതി ബോര്‍ഡ് ഉന്നയിച്ചത്. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. യൂണിറ്റിന് പതിനഞ്ച് പൈസ മുതൽ അൻപത് പൈസ വരെ വർദ്ധിപ്പിക്കാനാണ് ആലോചന. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 30 പൈസ് മുതല്‍ 92 പൈസ് വരെ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി. ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

 

കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു കമ്മിഷന്‍ ഇളവുകള്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വാണിജ്യ ഉപഭോക്താക്കള്‍ക്കും സമാനമായ വര്‍ധനവായിരിക്കും ഉണ്ടാകുക.