പുതുവസ്ത്രമണിഞ്ഞും സന്തോഷം പങ്കുവെച്ചും വിശ്വാസികൾ; മേപ്പയ്യൂരിൽ ബലിപെരുന്നാൾ ആഘോഷം


മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്‌ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ പള്ളികളിൽ പെരുനാൾ നിസ്ക്കാരം നിർവ്വഹിച്ചു. മേപ്പയ്യൂർ-എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ മഹല്ല് ഖാസി കെ. നിസാർ റഹ്മാനി പെരുനാൾ നിസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് പെരുനാൾ സന്ദേശവും നൽകി.

മേപ്പയ്യൂർ ടൗൺ പള്ളിയിൽ ശിഹാബ് മാഹിരി, കോരപ്ര മസ്ജിദുൽ ഹുദായിൽ ഫസൽ ദാ ഈ ദാരിമി പയ്യോളി, ചാവട്ട് ജുമുഅത്ത് പള്ളിയിൽ വി.കെ ഇസ്മാഈൽ മന്നാനി, മണപ്പുറം മഹല്ല് ജുമാ മസ്ജിദിൽ അബ്ദുൽ ലത്തീഫ് ദാരിമി, കീഴ്പ്പയ്യൂർ ജുമുഅത്ത് പള്ളിയിൽ മെഹബൂബ് അലി അശ്അരി, ഇരിങ്ങത്ത് ജുമാ മസ്ജിദിൽ അബ്ദുറഹിമാൻ ദാരിമി, ജനകീയ മുക്ക് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ അസ്‌ലം വാഫി, മേപ്പയ്യൂർ പുതിയോട്ടിൽ താഴനിസ്ക്കാരപ്പള്ളിയിൽ മൊയ്തീൻ കുട്ടി മന്നാനി എന്നിവർ പ്രാർത്ഥനയ്ക്കും പെരുനാൾ നിസ്കാരത്തിനും നേതൃത്വം നൽകി.

പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകല്‍ ഇസ്മായേലിനെ ദൈവ കല്‍പ്പനപ്രകാരം ബലികൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം.