എടവരാട് അങ്ങാടിയില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു; വീട്ടിലെത്തി വിശ്രമിച്ചിട്ടും വേദനമാറാതായതോടെ ആശുപത്രിയിലേക്ക് വിട്ടു; പേരാമ്പ്രയിലെ മുഹമ്മദ് റാശിദിന്റെ അപ്രതീക്ഷിതവിയോഗം വിശ്വസിക്കാനാവാതെ നാട്


പേരാമ്പ്ര: ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍, പ്രത്യേകിച്ച് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട എരവട്ടൂരിലെ മുഹമ്മദ് റാശിദിനെക്കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറയുന്നത്. ഒരാഴ്ച മുമ്പ് കൈവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതാണ്.

അതിനാലാവാം തിങ്കളാഴ്ച വൈകുന്നേരം എരവട്ടൂര്‍ അങ്ങാടിയില്‍ വെച്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അത്ര കാര്യമാക്കാതിരുന്നത്. വീട്ടിലെത്തി വെള്ളം കുടിയ്ക്കുകയും വേദനയുള്ളിടത്ത് തൈലം പുരട്ടുകയുമൊക്കെ ചെയ്തു. എന്നാല്‍ വേദന കുറയാതായതോടെ രാത്രി പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

എടവരാട് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ് മുഹമ്മദ് റാശിദ്. പഠനത്തിനുശേഷം നാട്ടില്‍ ചെറിയ തോതില്‍ കൂലിപ്പണിയും മറ്റും ചെയ്തുവരികയായിരുന്നു. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.