മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളെ മർദ്ദിച്ചു; തിരുവമ്പാടിയിൽ മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അച്ഛൻ മരിച്ചു


താമരശ്ശേരി: മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അച്ഛൻ മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സെബാസ്റ്റിയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ മകന്‍ അഭിലാഷാണ് ഇരുവരേയും മര്‍ദ്ദിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ മാര്‍ച്ച് 31-നാണ് സംഭവമുണ്ടായത്.

മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദമ്പതിമാര്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ വിവരം പിറ്റേ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലാക്ക് മാറ്റുകയായിരുന്നു. സെബാസ്റ്റ്യന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെബാസ്റ്റ്യന്റേയും മേരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മേരിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.