കോഴിക്കോട് ഒമ്പതാംക്ലാസുകാരിയെ കാരിയറാക്കിയ സംഭവം: മയക്കുമരുന്ന് കൈമാറിയ യുവാവ് പിടിയില്‍


കോഴിക്കോട്: ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ ബോണി മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

കുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണവിഭാഗം തലവൻ സിറ്റി നാർക്കോട്ടിക് സെൽ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി. കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്ന് നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടിക്കൊപ്പം സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. പലരും പഠനം പൂര്‍ത്തിയാക്കി സ്‌കൂള്‍ വിട്ട് പോയതിനാലും, ഒരേ പേരുകളില്‍ തന്നെ ഒരുപാട് വിദ്യാര്‍ത്ഥികളുള്ളതിനാലും ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആണ്‍കുട്ടിയാണ് മയക്കുമരുന്ന് നല്‍കിയതെന്ന് കുട്ടി പറഞ്ഞിരുന്നു. പക്ഷെ അന്വേഷണത്തില്‍ ആണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവ് ലഭിച്ചിരുന്നില്ല.