മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി



കോഴിക്കോട്:
മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

കഴിഞ്ഞമാസം ആണ് പ്രശാന്ത് വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍, ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയിരുന്നു. മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്തതിനാല്‍ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.

കുറിപ്പില്‍ പറയുന്ന പ്രകാരം ഡോ. റഫീക്കിന്റെ കോഴിക്കോടുള്ള ക്ലിനിക്കില്‍ 2014 മുതല്‍ ചികിത്സ തേടി. ഡോക്ടര്‍ നല്‍കിയ മരുന്നും ഗുളികയും കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങള്‍ വരെ കൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ല. 2020 വരെ ചികിത്സ തേടിയിട്ടുണ്ട്.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു.

അതേസമയം കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറയുന്നത്.