ബാസ്‌കറ്റ്‌ബോള്‍ താരം ലിതാരയുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


പേരാമ്പ്ര: ബാസ്‌കറ്റ്‌ബോള്‍ താരവും റെയില്‍വേ ജീവനക്കാരിയുമായിരുന്നു കെ.സി ലിതാരയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ലിതാര റെയില്‍വേ കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസിക-ശാരീരിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നും ഇതിന് റെയില്‍വേക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാസം 26 നാണ് ലിതാരയെ പട്‌നയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ടീമിന്റെ കോച്ചില്‍ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുന്നെന്ന് ലിതാര ഫോണില്‍ അറിയിച്ചിരുന്നതായി അമ്മാവന്‍ രാജീവന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു.

സംഭവത്തില്‍ കോച്ച് രവി സിംഗിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടി. കേസില്‍ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.