കൊയിലാണ്ടി ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ യുവാവിന്റെ മൃതദേഹം; കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേതെന്ന് സംശയം


കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിച്ചു. ഇന്ന് ഉച്ചയോടെ പാലം പണി നടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. കണയങ്കോട്ട് പാലത്തിന് സമീപത്തുനിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹമാണെന്ന സംശയമുണ്ട്.

പാലത്തിന്റെ കമ്പിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം കരയിലേക്ക് മാറ്റി. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നലെയാണ് കണയങ്കോട് പാലത്തിന് സമീപത്തുനിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയത്. വൈകുന്നേരംവരെ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയും പ്രദേശത്ത് തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടത്.