ഗുണ്ടകള്‍ക്കിനി രക്ഷയില്ല; കര്‍ശന നടപടിയുമായി പോലീസ്; നിരവധികേസുകളിലെ പ്രതി കാപ്പനിയമത്തില്‍ അറസ്റ്റില്‍


കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ മെഡിക്കല്‍ കോളേജ് കാമ്പസ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ബിലാല്‍ ബക്കറി (26) നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്. ഗുണ്ടകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.

വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ്, ടൗണ്‍, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂര്‍, വെള്ളയില്‍, ട്രാഫിക്ക് പൊലീസ് സ്റ്റേഷനുകളില്‍ ബിലാല്‍ ബക്കര്‍ പ്രതിയാണ്.

ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങള്‍ കാവല്‍ സ്‌ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും രണ്ട് പേരെ ഇതിനോടകം കാപ്പ നിയമത്തില്‍ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പ്പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.

സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ശിവദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.

ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍ ഐ.പി.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.