കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് പരിചരിച്ചു; കണ്ണൂരിൽ ഫോറസ്റ്റ് വാച്ചർ വിരിയിച്ചത് 16 രാജവെമ്പാല കുഞ്ഞുങ്ങളെ


കണ്ണൂർ: മനുഷ്യ പരിചരണത്തില്‍ രാജവെമ്ബാലയുടെ മുട്ടകള്‍ വിരിയിച്ചു. കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചാണ് രാജവെമ്ബാല മുട്ടകൾ വിരിയിച്ചത്. കണ്ണൂരിലെ ബക്കളത്താണ് കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ട്ടിച്ചു രാജവെമ്ബാല മുട്ടകള്‍ വിരിഞ്ഞത്. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ ആനിമല്‍ റെസ്ക്യൂവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണയിലാണ് 16 രാജവെമ്ബാല മുട്ടകള്‍ വിരിഞ്ഞത്.

കഴിഞ്ഞ ഏപ്രില്‍ 20നാണ് ഷാജി ബക്കളത്തിനെ തേടി കരുവഞ്ചാല്‍ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മധുവിൻ്റെ ഫോണ്‍ വിളി എത്തുന്നത്. കുടിയാൻമല കനകകുന്നില്‍ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തില്‍ രാജവെമ്ബാലയുണ്ട്. ഉടൻ എത്തി പിടികൂടി ആവാസ വ്യവസ്ഥയില്‍ വിടണമെന്നായിരുന്നു മധു ഷാജിയോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഫോറസ്റ്റ് ബീറ്റ് ഓഫിസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തി.

കൊക്കൊ മരത്തിൻ്റെ ഉണങ്ങിയ ഇലകള്‍ കരുതലോടെ നീക്കുന്നതിനിടയില്‍ പത്തി വിരിച്ച്‌ ഉയർന്നു പൊങ്ങിയ രാജവെമ്ബാല വളരെ വേഗത്തില്‍ സമീപത്തെ തോട്ടിലേക്ക് രക്ഷപെട്ടു. തുടർന്ന് നടത്തിയ പരിശോധനയില്‍ 31 മുട്ടകള്‍ കണ്ടെത്തി. മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്ത് തന്നെ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തില്‍ റെയ്ഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം മുട്ടകള്‍ കടമ്ബേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.

പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ച്‌ മുട്ടകള്‍ അടവച്ചു. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച്‌ വരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകള്‍ വിരിഞ്ഞു തുടങ്ങിയത്. വൈകിട്ടോടെ 16 മുട്ടകള്‍ വിരിഞ്ഞു.

സ്വന്തം പരിചരണത്തില്‍ രാജവെമ്ബാല മുട്ടകള്‍ വിരിയിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണ്‌ ഷാജി. അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്ബ്, ചേര, മയില്‍ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ട് വർഷം മുമ്ബ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളില്‍ രാജവെമ്ബാല മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇത് ആദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തില്‍ മുട്ട വിരിയിക്കുന്നത്.