കേരളത്തിലെ എല്ലാവർക്കും സിപിആർ പരിശീലനം; കർമ്മ പദ്ധതി ഉടനെന്ന് ആരോ​ഗ്യമന്ത്രി


തിരുവനന്തപുരം: സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ സംബന്ധിച്ച പരിശീലനം കേരളത്തിലെ എല്ലാവർക്കും നൽകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായുള്ള കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കുന്നതായി മന്ത്രി അറിയിച്ചു. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ.

ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കർമ്മപദ്ധതിയായി തന്നെ ഇത് ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.