ചളിയിൽ തെന്നി വാഹനങ്ങൾ, അരിക്കുളത്തെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണം


അരിക്കുളം: പഞ്ചായത്തിലെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺ​ഗ്രസ്. രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിനോട് എൻ.ഡി.എഫ് ഭരിക്കുന്ന അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കടുത്ത അവഗണന കാണിക്കുകയാണെന്ന് 152 ആം ബൂത്ത് കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആയിരുന്ന കാലത്ത് അനുവദിച്ച തുക കൊണ്ട് റോഡിന്റെ ഒരു ഭാഗം ടാർ ചെയ്തെങ്കിലും അര കിലോമീറ്ററോളം വരുന്ന ബാക്കി ഭാഗം ഇപ്പോഴും ചളിക്കുളമായി കിടക്കുകയാണെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. പേരാമ്പ്ര, കൊയിലാണ്ടി, മേപ്പയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗ്രാമവാസികൾക്ക് എത്തിപെടാനുള്ള ഏക മാർഗമാണ് ഈ റോഡ്. തിരുവങ്ങായൂർ ശിവക്ഷേത്രം, എലങ്കമൽ ജുമാമസ്ജിദ്, സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് ചെളിക്കുഖമായി ദുരവസ്ഥയിൽ കിടക്കുന്നത്. വാഹനങ്ങൾ ചളിയിൽ തെന്നിവീഴുന്നതും പതിവ് കാഴ്ചയാണിവിടെ.

റോഡിന്റെ വികസനത്തിനായി കെ മുരളീധരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാൻ ബൂത്തു കമ്മറ്റി അപേക്ഷ നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌ ശശി ഊട്ടേരി യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ കെ പി രാജീവൻ അദ്യക്ഷത വഹിച്ചു.

ടി ഇബ്രാഹിം, എൻ.പി രവീന്ദ്രൻ, രബീഷ് എം.എം, പി.കുഞ്ഞമ്മത്, എം.എം രാജൻ, എരഞ്ഞിക്കൽ ഗംഗാധരൻ, പി.സി മനോജ്‌, സുമേഷ് സുധർമൻ, എന്നിവർ സംസാരിച്ചു. കെ എം എ ജലീൽ സ്വാഗതവും കെ ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു.

Summary: Congress wants to make the kacherithazhey padinjarayil mukku kanal road in Arikulam panchayat passable