കൈവീശിയടിച്ചു, അസഭ്യം വിളിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി


തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഡോക്ടര്‍ പറയുന്നു.

ഡോ. അമൃതരാജിയെന്ന വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് മഹേഷ് ആശുപത്രിയിലെത്തിച്ചത്. കൂടെ വന്ന രണ്ടുപേരും ഒ.പി ടിക്കറ്റ് എടുക്കാനായി പോയപ്പോള്‍ ഡോക്ടര്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.

മുഖത്തെ മുറിവുകള്‍ വൃത്തിയാക്കിയശേഷം മറ്റെവിടെയെങ്കിലും വേദനയുണ്ടോയെന്ന് ഡോക്ടര്‍ രോഗിയോട് ചോദിച്ചു. നെഞ്ചിന്റെ ഭാഗം കാട്ടിക്കൊടുത്തു. ഇവിടെ ഡോക്ടര്‍ തൊട്ടതിനു പിന്നാലെ ഇയാള്‍ ഡോക്ടറെ കൈവീശി അടിക്കുകയായിരുന്നു. തുടര്‍ന്ന് ”വേദനയുള്ളിടത്ത് അമര്‍ത്തിയാണോ പരിശോധിക്കുന്നത്” എന്ന് പറഞ്ഞ് ഡോക്ടറെ അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി.

ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മഹേഷിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പണിമുടക്കും.