മനുഷ്യമതില്‍ മനുഷ്യസാഗരമാക്കി ചക്കിട്ടപ്പാറക്കാര്‍: ബഫര്‍സോണിനെതിരെ മലയോരജനത ഒറ്റക്കെട്ടായി ഒഴുകിയെത്തിയപ്പോള്‍ ദിലീഷ് ചക്കിട്ടപ്പാറ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം


ചക്കിട്ടപ്പാറ: വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ മലയോരമേഖലയുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയപ്പോള്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് തീര്‍ത്ത മനുഷ്യമതില്‍ മനുഷ്യസാഗരമായി മാറി. ഉച്ചയ്ക്ക് പെയ്ത മഴയ്‌ക്കൊന്നും ആള്‍ക്കൂട്ട മതിലിന്റെ ബലം കുറയ്ക്കാനായില്ല. പ്രായമായവരും യുവാക്കളും കുട്ടികളുമെല്ലാം പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറവരെയുള്ള മൂന്നരകിലോമീറ്റര്‍ മതിലിന്റെ ഭാഗമായി.

പ്രതിഷേധത്തിന്റെ മതില്‍ തീര്‍ത്തുകൊണ്ട് ആയിരങ്ങള്‍ ബഫര്‍സോണ്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2022 ജൂണ്‍ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരം വനാതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വന്നാല്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചക്കിട്ടപ്പാറ, ചെമ്പനോട എന്നീ രണ്ടുവില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങള്‍ മുഴുവന്‍ ബഫര്‍സോണിലാവും. പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന മലയോര ജനത രേഖകളോടെ കൈവശം വെക്കുന്ന സ്ഥലം അടക്കം നഷ്ടപ്പെടുന്ന സ്ഥിതിവന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി പുറത്തിറങ്ങിയത്. ഈ മതിലൊരു മുന്നറിയിപ്പാണെന്ന് പറയുകയാണ് ഇതില്‍ അണിചേര്‍ന്ന ഓരോരുത്തരും.

പേരാമ്പ്ര ന്യൂസ് ഡോട് കോമിനുവേണ്ടി ദിലീഷ് ചക്കിട്ടപ്പാറ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം