”മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് നിയമം? ” ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത്


ചക്കിട്ടപ്പാറ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനം. മേഖലയില്‍ വന്യമൃഗശല്യം അതി രൂക്ഷമായ സാഹചര്യത്തിലാണ് നിയമവിരുദ്ധ തീരുമാനവുമായി പഞ്ചായത്ത് എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം പഞ്ചായത്തിലെ എം.പാനല്‍ ഷൂട്ടേഴ്‌സിന് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്ന സാഹചര്യം വന്നതിനാല്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം ഭരണസമിതിയെടുത്തതെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുരങ്ങന്‍, അണ്ണാന്‍, മലമാന്‍, പുലി, കടുവ, ആന, കാട്ടി, പന്നി തുടങ്ങിയ വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങി ഓരോ ദിവസവും കാര്‍ഷിക മേഖലയെ തകര്‍ന്ന് തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്. പത്തേക്കര്‍ ഭൂമിയുള്ള കര്‍ഷകന് സ്വന്തം ആവശ്യത്തിന് തേങ്ങ കടയില്‍ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ കൊല്ലുമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് നിയമവിരുദ്ധമാണെന്നറിയാം. നിയമം ലംഘിച്ചുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ഒരു മനുഷ്യന് ജീവിക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ എന്ത് നിയമം എന്നും അദ്ദേഹം ചോദിച്ചു. എല്ലാനിയമവും മനുഷ്യന് വേണ്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.

Summary: Chakkitappara Panchayat to shoot all wild animals entering residential areas