ജാഗ്രത; നാളെ പുലർച്ചെ മുതൽ കേരള തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം: കേരള തീരത്ത് ഒക്ടോബർ 15നും 16നും കടലാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ്‌ (ഐഎൻസിഒഐഎസ്‌) അറിയിപ്പ്‌. കേരള തീരത്ത്‌ റെഡ് അലർട്ട് ആണ് ഐഎൻസിഒഐഎസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദേശം ഉള്ളത്.

ഒന്നു മുതൽ രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ്‌ അറിയിപ്പിലുള്ളത്‌. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്‌.

ജാഗ്രതാ നിർദേശങ്ങൾ

1) കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2) ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3) കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4) ഐഎൻസിഒഐഎസ്‌ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം.

5) മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6) ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Summary: Caution; A red alert has been announced for the possibility of strong sea attack on the Kerala coast from tomorrow morning