വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസ്; വ്ലോഗർ തൊപ്പിയേയും സുഹൃത്തുക്കളെയും വിട്ടയച്ചു


വടകര: സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗർ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെയും സുഹൃത്തുക്കളേയും വിട്ടയച്ചു. ബസ് തൊഴിലാളികൾക്ക് പരാതി ഇല്ലാത്തതിനെ തുടർന്നാണ് അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം മൂവരെയും വടകര പൊലീസ് വിട്ടയച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

മുഹമദ് നിഹാലിൻറെ കാറിന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് വടകര ബസ്റ്റാൻറിൽ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാലും സുഹൃത്തുക്കളും തോക്ക് ചൂണ്ടിയത്. തുടർന്ന് ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബസ് തൊഴിലാളികൾക്കുനേരെ തൊപ്പി ചൂണ്ടിയ തോക്ക് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് മൂവരേയും വിട്ടയച്ചത്.