എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിലെ മോഷണം; പാചകക്കാരി ഉൾപ്പടെ രണ്ട് പേർ കസ്റ്റഡിയിൽ, മോഷണം പോയത് ഡയമണ്ട് ആഭരണം ഉൾപ്പടെ 26 പവൻ


കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശിനി, ഇവരുടെ ബന്ധു എന്നിവരെയാണ് നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.

എം ടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.
തുടർന്ന് എം ടിയുടെ ഭാര്യ സരസ്വതി നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.