ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്‌; പവന് കുറ‍ഞ്ഞത് 2000 രൂപ


തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2,200(ഗ്രാമിന് 250) രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 6495രൂപയും പവന് 51,960രൂപയുമായി. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു.

ബജറ്റ് അവതരണത്തിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചിരുന്നു. ഇതോടെ ഒരു മണിക്കൂറിനുള്ളിലാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. മാത്രമല്ല പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനമാക്കിയും കുറച്ചിരുന്നു.

ഇന്ന് രാവിലെ ജിഎസ്ടി, പണിക്കൂലി എല്ലാം ഉള്‍പ്പെടെ ഒരു പവന് 58,412രൂപയായിരുന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചയോടെ വില കുറഞ്ഞതോടെ ഒരു പവൻ ആഭരണത്തിന്‌ നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 കൊടുത്താൽ മതി.

ഓണം, അക്ഷയ തൃതിയ, കല്യാണ സീസണ്‍ എന്നിവയെല്ലാം അടുത്തതിനാല്‍ വില കുത്തനെ ഇടിഞ്ഞത് കേരളത്തിലെ സ്വര്‍ണ വിപണിക്ക് കൂടുതല്‍ കരുത്താകും എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ് ബുധനാഴ്ച സംസ്ഥാനത്ത് ഒരു പവന് 55,000 രൂപയായിരുന്നു. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.