കരിയാത്തുംപാറയിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്; ജില്ലയിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും തങ്കമല ക്വാറിയുടേത് ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിരോധനം


കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തങ്കമല ക്വാറിയുടേത് ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കണം.

ജില്ലയിലെ വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. കരിയാത്തുംപാറ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ബാധകമാണ്.

കൂടാതെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.