‘ഇരുമ്പുവടികളുമായി മുഖം മൂടി ധരിച്ചെത്തിയവർ നഗരത്തിൽ ബൈക്കിൽ കറങ്ങുകയാണ്, വാഹനങ്ങൾക്ക് മുമ്പിലേക്ക് ചാടിവീണ് ഇരുമ്പുവടികൊണ്ട് അടിച്ചു തകർക്കുന്നു’; മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമം


കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം. കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെയാണ് അക്രമം ഉണ്ടായത്.

കോഴിക്കോട് നാലാം ഗേറ്റിനു സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിൽ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും തടഞ്ഞു നിർത്തി അക്രമിക്കുകയുമായിരുന്നു എന്ന് പറഞ്ഞു. ‘ഏഷ്യാനെറ്റ് ന്യൂസിന്റെ ബോർഡ് കണ്ടതിനാൽ ഗ്ലാസ് അടിച്ചു തകർക്കുന്നതിന് പകരം ബോണറ്റിൽ അടിക്കുകയായിരുന്നു എന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു. തൊട്ടു പുറകെ ഇവർ ഇരുചക്ര വാഹനത്തിൽ കയറി പോയി.

മുഖം മൂടി ധരിച്ച് ഇരുമ്പുവടികളുമായി രാവിലെ മുതൽ ഇവർ കറങ്ങുകയാണ്. ഇരുമ്പു വടി കൊണ്ട് വഴിയിൽ തടഞ്ഞു നിർത്തി ആളുകളെ ഉപദ്രവിക്കുകയും, വാഹനത്തിൽ കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ഇവർക്കായി വല വീശിയിട്ടുണ്ട്.

കടകൾ ഒക്കെ അടവായതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനെ ആക്രമിച്ച സംഘത്തിന്റെ നമ്പർ ഇവർ പോലീസിനെ കൈമാറി. സംസ്ഥാന വ്യാപകമായി നിരവധി അക്രമങ്ങളാണ് നടക്കുന്നത്.