കുഴിമന്തി, ചിക്കൻ ഫ്രൈ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളിലെ കൃത്രിമ നിറം; കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്, തടവും പിഴയും ലഭിച്ചേക്കും
കോഴിക്കോട്: രുചിയ്ക്കും മണത്തിനുമായി കൃത്രിമ നിറങ്ങൾ ചേർത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ മറ്റ് ചിക്കൻ വിഭവങ്ങൾ ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ചില്ലി ചിക്കൻ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളിൽ കൃത്രിമ നിറം ചേർക്കാൻ പാടില്ല. ഭക്ഷണത്തിൽ കൃത്രിമ നിറം ചേർക്കുന്നത് മൂന്ന് മാസം വരെ തടവും 3 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഭക്ഷണം കൂടുതൽ ആകർഷകമാക്കാനാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ‘നിറമല്ല രുചി’ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. എന്നാൽ ചില ഹോട്ടലുകളിൽ ഇപ്പോഴും കൃത്രിമം നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്. പരിശോധനയിൽ കൃത്രിമം നിറം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.
![](http://perambranews.com/wp-content/uploads/2023/01/per.gif)
കഴിഞ്ഞ ദിവസം വില്യാപ്പളളി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച കുഴിമന്തിയിലും ബിരിയാണിയിലും കൃത്രിമ നിറം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റ് അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളിലെ അത്തരം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം താത്ക്കാലികമായി നിരോധിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളിലായി കൃത്രിമ നിറം ഉപയോഗിക്കുന്നത് സംശയമുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. സ്ഥപനങ്ങൾക്കെതിരെ പ്രോസികൂഷൻ നടപടികളും ആരംഭിച്ചു.