കൊയിലാണ്ടിയിലെ കവർച്ചാ നാടകം പൊളിച്ച പോലിസിന് കൈയ്യടി; സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി, കൊയിലാണ്ടിയിലെ കവർച്ച നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ പോലിസ് പൊളിച്ച് കൈയ്യിൽ കൊടുത്തതിങ്ങനെ


കൊയിലാണ്ടി: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം കവർന്നശേഷം കെട്ടിയിട്ട് കാറിൽ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിക്കാൻ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തിൽ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കണ്ടുവെന്ന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി.

വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കാനും ഇത് സഹായകമായി. യുവാവിനെ ആദ്യഘട്ടത്തിൽ കണ്ട ആളുകളിൽ നിന്നെല്ലാം പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു. യുവാവിന്റെ മൊഴിയും സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്നാണ് ഇത് നാടകമാകാമെന്ന സംശയം ഉയർന്നത്. യുവാവിന്റെ മൊഴികളും സംഭവം നടന്ന സാഹചര്യവുമെല്ലാം തമ്മിലുള്ള വൈരുദ്ധ്യങ്ങളും പൊലീസ് ശ്രദ്ധിച്ചു. പരാതിക്കാരനായ സുഹൈലിന്റെ ശരീരത്തിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. എന്നാൽ കണ്ണിലും മുഖത്തും മുളകുപൊടിയുണ്ടായിരുന്നില്ല. കാറിന്റെ പിൻഭാഗത്തെ ക്ലാസ് താഴ്ത്തിയ നിലയിലാണുണ്ടായിരുന്നത്. അക്രമികൾ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയെന്നാണ് സുഹൈൽ മൊഴി നൽകിയിരുന്നത്. എന്നാൽ വൈദ്യ പരിശോധനയിൽ തലയ്ക്ക് അടിയേറ്റതായി കണ്ടെത്താനായിരുന്നില്ല.

25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേർന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. തെൡവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഏറെക്കാലമെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണിതെന്ന് വ്യക്തമായത്. ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്പെഷൽസ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി .സി .ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവർ അന്വേഷണത്തിൽ‌ പങ്കാളികളായി.