ജില്ലയിൽ തുടർക്കഥയായി സ്കൂൾ ബസ് അപകടം; കിനാലൂരിൽ ബസിൽ നിന്ന് വീണ നാലാം ക്ലാസ്സുകാരന്റെ പരിക്ക് ഗുരുതരം


കോഴിക്കോട്: ജില്ലയിൽ വീണ്ടും സ്കൂൾ ബസ് അപകടം. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. ബസിൽ നിന്ന് വീണാണ് നാലാം ക്ലാസുകാരനു ഗുരുതര പരിക്കേറ്റത്.

കൊടിയത്തൂരിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ച തിങ്കളാഴ്ച, തന്നെയാണ് പൂവമ്പായി സ്കൂളിലും അപകടം ഉണ്ടായത്. നാലാം ക്ലാസുകാരൻ ആദിദേവിനാണ് ഗുരുതര പരിക്കേറ്റത്. സ്കൂൾ വിട്ട ശേഷം ബസിൽ കയറുന്നതിനിടെ താഴെ വീണു അപകടം സംഭവിക്കുകയായിരുന്നു.

കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റു. ചികിത്സയിലുള്ള കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരോട് വിശദീകരണം തേടിയി. സ്കൂൾ വിട്ട ശേഷം മറ്റ് കുട്ടികൾക്കൊപ്പം ആദിദേവും ബസ്സിൽ കയറി. ഭിന്നശേഷിയുള്ള കുട്ടിയെ കയറ്റാൻ ബസ്സിലെ സഹായി പുറത്തിറങ്ങി. എന്നാൽ ഈ സമയം ഡ്രൈവർ കാണാതെ ആദിദേവ് ബസിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിലേക്ക് പോയി. വാഹനം നീങ്ങിയപ്പോൾ വീണ്ടും ഓടി കയറാൻ ശ്രമിച്ചതാണ് അപകട കാരണമായി എന്നായിരുന്നു സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദീകരണം.

അതേസമയം, കൊടിയത്തൂരിൽ ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതെന്ന വാർത്ത പുറത്തുവന്നിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരും മോട്ടോർ വാഹന വകുപ്പും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും പ്രദേശ വാസികളുടെയും ആരോപണം. രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്ന് വ്യക്തമായി.

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാല്‍ പെര്‍മിറ്റ് പുതുക്കിയതെന്നും വെബ്‌സൈറ്റില്‍ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. കുട്ടിക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങള്‍ കുഴിയില്‍ അകപ്പെട്ടാണ് അപകടം നടന്നത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്‌കൂള്‍ ബസില്‍ ഉരസുകയും ചെയ്തു. ഇതിനിടെ ബസുകള്‍ക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയില്‍പ്പെടുകയായിരുന്നെന്നാണ് വിവരം.