കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി അതിവേഗം പരിഹാരം; കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്താൻ ‘അനുഭവം’ പദ്ധതി


കോഴിക്കോട്‌: സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം (ANUBHAVAM). കൃഷിഭവനുകളുടെ കാര്യക്ഷമമായ പ്രവർത്തനം കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

നിലവിൽ കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ നിരീക്ഷിക്കുന്നതിനും വിലയിരുത്തിന്നതിനുമുള്ള ഒരു തത്സമയ, കേന്ദ്രീകൃത സംവിധാനം നിലവിലില്ല. പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കുന്നതിനും, ഉയർന്ന നിലവാരം പുലർത്തുന്നതിനും ഇത് തടസ്സമാകുന്നുണ്ട്. കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ യഥാസമയം വിലയിരുത്തുന്നതിനായാണ് ഒരു പ്രതികരണ സംവിധാനം ഏർപ്പെടുത്തുന്നത്.

കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും, വേഗത്തിൽ പരിഹരിക്കുന്നതിനും, അവർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഇത് സഹായകമാകും. ഈ പശ്ചാത്തലത്തിൽ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അസുഭവം (അസസ്മെന്റ് ഫോർ നർച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആൻഡ് അഗ്രികൾച്ചറൽ വിസിറ്റർ അസസ്മെന്റ് മെക്കാനിസം).

ഓരോ കൃഷിഭവനിലും വൃക്തിഗത ക്യു ആർ കോഡുകൾ സ്ഥാപിച്ച് കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിച്ചുകൊണ്ട് കൃഷിഭവനുകളിലെ സന്ദർശക രജിസ്ട്രേഷൻ, പ്രതികരണ സംവിധാനങ്ങൾ എന്നിവ സുസംഘടിതമാക്കും. കർഷകരുടെ പ്രതികരണങ്ങൾ തത്സമയം ശേഖരിക്കുന്നതിലൂടെയും. ഉത്തരവാദിത്ത്വം ഉറപ്പാക്കുന്നതിലൂടെയും അനുഭവം കൃഷി വകുപ്പ് നൽകുന്ന വിവിധ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുകയും, മാതൃകാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, കാർഷിക സേവന സംവിധാനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തെ കർഷകർക്ക് മികച്ച പിന്തുണ നൽകുന്നതിനും, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തന നിലവാരം കൂടുതൽ മെച്ചപ്പെടുത്തി കർഷകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി സുതാര്യവും കാര്യക്ഷമവുമായ ഒരു പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ് എന്നതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ തിരുമാനിച്ചത്. കൃഷിവകുപ്പിൽ നിന്നുണ്ടായ സേവനാനുഭവങ്ങൾ ഉന്നതതലത്തിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ട് വിലയിരുത്താനായി സുസജ്ജമായ കാൾ സെന്റർ സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കും. ആഗസ്റ്റ് 17 മുതൽ പദ്ധതിയുടെ സൗകര്യം കർഷകർക്ക് ലഭ്യമാക്കും.