വാണിമേലിൽ കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കൾക്ക് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്


വാണിമേൽ: വാണിമേൽ കന്നുകുളത്ത് കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കളെ ലഹരി സംഘം ആക്രമിച്ചു. രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമ സംഭവം നടന്നത്.

ഭൂമിവാതുക്കലിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്താണ്‌ അക്രമം നടന്നത്. ബൈക്ക് തടഞ്ഞു നിർത്തിയ സംഘം കണ്ണിൽ മുളക് സ്പ്രേ അടിച്ചതിന് ശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കൈകാലുകളുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. ആഴത്തിലുള്ള മുറിവുമുണ്ട്. വളയം പൊലീസ്‌ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാഹനങ്ങളിൽ അതുവഴിവന്ന യാത്രക്കാർ ഒച്ചവച്ചതിനെത്തുടർന്നാണ് അക്രമികൾ ഓടിപ്പോയത്. ഇരുവരും ആദ്യം നാദാപുരം ഗവൺമെണ്ട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സതേടി. ലഹരി സംഘത്തിൽ പെട്ടവരാണ് ആക്രമിച്ചതെന്ന്‌ നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പ് ഇതേ സംഘം പ്രദേശത്തെ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയിരുന്നു. ഇതിനെതിരെ ഉടമ പൊലീസിൽ പരാതിനൽകി. ഇതിന്റെ പ്രതികാരമാണ് യുവാക്കൾക്ക് നേരെ നടന്ന അക്രമമെന്ന് കരുതുന്നു.

Summary: An intoxicated gang attacked youths with chilli spray in their eyes in Vanimele; Two youths were seriously injured