സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം; മടപ്പള്ളി കോളേജിൽ നടന്ന പൊതുപരിപാടിയിൽ സിനിമയിൽ തനിക്ക് നേരിട്ട് ദുരനുഭവം തുറന്ന് പറഞ്ഞ് നടി പത്മപ്രിയ


മടപ്പള്ളി: സിനിമയിൽ ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്ന് നടി പത്മ പ്രിയ. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലിയിട്ടുന്ദെന്നും നടി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ട്. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത്. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്.

2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം, ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു.