ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടി; നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി, ലഹരി ഉപയോഗിക്കാറില്ലെന്ന് നടൻ


കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തി.

തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്. നടൻ സാബുമോനോടൊപ്പമാണ് പ്രയാഗ എത്തിയത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടാണ് നടി വന്നത്. സാബുമോനാണ് പ്രയാ​ഗയുടെ നിയമോപദേഷ്ടാവ്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ അഞ്ചുമണിക്കൂറിലേറെ സമയം പൊലീസ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിക്കാറില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും ഭാസി വ്യക്തമാക്കി.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പ​ങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ലഹരിപ്പാർട്ടിയിൽ പ​ങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ​